കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസിനെ ബോംബറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജയില്‍വാസത്തിനു ശിക്ഷിക്കപ്പെട്ട സിപിഎം യുവനേതാവ് പരോള്‍ ചട്ടങ്ങൾ ലംഘിച്ച് സിപിഎം പരിപാടിയിൽ പങ്കെടുത്തു. 20 വർഷത്തേക്കു കോടതി തടവിന് ശിക്ഷിച്ച വി.കെ. നിഷാദാണ് പരോൾ ചട്ടം ലംഘിച്ച് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.
ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരെ ഗുരുതരമായ ഫണ്ട് ക്രമക്കേട് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരേ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പരിപാടിയിലാണു നിഷാദ് പങ്കടുത്തത്. രോഗബാധിതനായ പിതാവിനെ പരിചരിക്കണമെന്ന് കാണിച്ചു നിഷാദ് നൽകിയ അപേക്ഷയിലായിരുന്നു പരോൾ അനുവദിച്ചത്.
2012 ഓഗസ്റ്റില്‍ പയ്യന്നൂര്‍ പോലീസ് സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ് പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. പരോള്‍ കാലാവധിയില്‍ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ലെന്ന ചട്ടമാണ് വി.കെ. നിഷാദ് ലംഘിച്ചത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതിനിനിടെ കോടതി ശിക്ഷിച്ചതിനാൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ നിഷാദിനു കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വി.കെ. നിഷാദിനെ കൂടാതെ സി.വി. നന്ദകുമാറിനെയുമായിരുന്നു തളിപ്പറന്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.